ചാലക്കുടി: മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയവസ്ഥ പരിഹരിക്കണന്നാവശ്യപ്പെട്ട് കോടതിയുടെ മുൻഭാഗത്ത് ഒറ്റയാൾസമരം. ജയൻ ജോസഫ് പട്ടത്താണ് കണ്ണുമൂടിക്കെട്ടി സമരംനടത്തിയത്.
ഇപ്പോൾ പ്രവർത്തിക്കുന്ന കോടതിയിൽനിന്നു ഹൈവേയുടെ ഭാഗത്ത് പണിയുന്ന കെട്ടിടത്തിലേക്ക് എത്രയുംപെട്ടെന്ന് എല്ലാ കോടതികളും മാറ്റണമെന്നാണ് ആദ്യത്തെ ആവശ്യം. എട്ടുവർഷത്തോളമായി കോടതിയുടെ അവസ്ഥ ദയനീയമാണ്. ഇരിക്കാനോ, നിൽക്കാനോ സ്ഥലമില്ലാത്ത അവസ്ഥയാണ്. കോടതിക്കകം ക്ഷുദ്രജീവികളുടെ താവളമാണ്.
മജിസ്ട്രേറ്റ് ഇരിക്കുന്ന കോടതിയിയുടെ മുകളിലെ വാർക്ക ഭാഗങ്ങൾ അടർന്നു വീഴുകയാണ്. എപ്പോൾ വേണമെങ്കിലും മറഞ്ഞുവീഴുന്ന അവസ്ഥയിലാണ് ജനലുകൾ. ടോയ്ലറ്റ് സൗകര്യങ്ങളോ, കുടിവെള്ളമോയില്ല. ആവശ്യമായ സൗകര്യങ്ങളോടുകൂടിയ കോടതി സമുച്ചയം എത്രയുംവേഗം നിർമിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.